ചെന്നൈ: പുതുച്ചേരിയിൽ റാലി നടത്താനുള്ള തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്യുടെ നീക്കത്തിന് തിരിച്ചടി. ഡിസംബർ അഞ്ചിന് പുതുച്ചേരിയിൽ റോഡ് ഷോ നടത്താൻ അനുമതി തേടിക്കൊണ്ട് ടിവികെ നൽകിയ അപേക്ഷ പുതുച്ചേരി പോലീസ് മേധാവി തള്ളി.
പുതുച്ചേരിയിൽ ടിവികെ നടത്തുന്ന റാലിക്ക് തമിഴ്നാട്ടിലെ വിഴുപുരം, കടലൂർ, തിരുവണ്ണാമല എന്നിവിടങ്ങളിൽനിന്ന് ആളുകളെത്താൻ സാധ്യതയുണ്ടെന്നും അത് തിക്കിനും തിരക്കിനും കാരണമായേക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് പോലീസ് അനുമതി നിഷേധിച്ചത്. കരൂർ ദുരന്തം കണക്കിലെടുത്ത് ടിവികെ റാലിക്ക് അനുമതി നൽകരുതെന്നു കാണിച്ച് പെരിയാർ ദ്രാവിഡർ കഴകം എന്ന സംഘടനയും പോലീസിനെ സമീപിച്ചിരുന്നു.
റാലികൾക്ക് അനുമതി തേടി ടിവികെ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് സംഘടന ചൂണ്ടിക്കാണിച്ചിരുന്നു. ഏതാനം മാസങ്ങൾക്കു മുമ്പ് കരൂരിലെ പൊതുയോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചതിനുശേഷം വിജയ് ബഹുജനറാലികൾ നടത്തിയിരുന്നില്ല.
ഡിസംബർ നാലിന് സേലത്ത് നടക്കുന്ന റാലിയോടെ പൊതുപരിപാടികൾ പുനരാരംഭിക്കാനായിരുന്നു പാർട്ടിയുടെ നീക്കം. എന്നാൽ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാണിച്ച് തമിഴ്നാട് പോലീസ് അനുമതി നൽകിയില്ല.